പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മാതാപിതാക്കളോടുള്ള കടമകൾ

മാതാ പിതാക്കളോട് നന്മ ചെയ്യലുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ ഈ പാഠഭാഗത്തിൽ നമുക്ക് പഠിക്കാം.

  • ഇസ്‌ലാമിൽ മാതാപിതാക്കളുടെ മഹത്തായ സ്ഥാനത്തിന്റെ വിശദീകരണം. 
  • മാതാപിതാക്കളോട് നന്മ ചെയ്യാനുള്ള പ്രോത്സാഹനവും അവരെ ഉപദ്രവിക്കുന്നതിന്റെ തൊട്ടുള്ള താക്കീതും. 
  • മാതാപിതാക്കളോടുള്ള മക്കളുടെ പ്രധാനപ്പെട്ട ബാധ്യതകൾ മനസിലാക്കുക. 
  • മാതാപിതാക്കളോടുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട ഏതാനും മര്യാദകളുടെ വിശദീകരണം.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഇസ്‌ലാമിൽ മാതാപിതാക്കളുടെ സ്ഥാനം.

ഇസ്‌ലാം മാതാപിതാക്കൾക്ക് വലിയ ആദരവ് നൽകിയിട്ടുണ്ട്. ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ അല്ലാഹുവിന്റെ ഏകത്വത്തെ മാതാപിതാക്കളുടെ പ്രീതിയുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: "തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. ". (സൂ. ഇസ്റാഅ്: 23). മാതാപിതാക്കളെയാണ് മക്കൾ ഉണ്ടാകാനുള്ള കാരണമായി അല്ലാഹു നിശ്ചയിച്ചത്. മക്കളുടെ സുഖത്തിനും പരിപാലനത്തിനും പരിചരണത്തിനുമായി മാതാപിതാക്കൾ നേരിട്ട ബുദ്ധിമുട്ടുകൾ, യാതനകൾ, രോഗം, ഉറക്കമില്ലായ്മ, വിശ്രമമില്ലായ്മ, മുതലായവയ്ക്ക് പ്രതിഫലം നൽകാനോ ആ പ്രയത്നങ്ങൾ തിരിച്ച് നൽകാനോ ഒരു മക്കൾക്കും സാധിക്കുകയില്ല.

മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി നടത്തിയനല്ല പ്രയത്നങ്ങൾക്ക് പ്രതിഫലമായി തങ്ങളുടെ മാതാപിതാക്കളോട് മക്കൾക്ക് ബാധ്യതകൾ നിർവഹിച്ചത് അല്ലാഹുവിന്റെ നീതിയിൽ പെട്ടതാണ്. അല്ലാഹു പറയുന്നു: "തന്റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു.(സൂ. അൻകബൂത്ത്: 8). വീണ്ടും അവൻ പറയുന്നു: "ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുക ". (സൂ.ലുഖ്മാൻ: 15). സ്വഹാബിമാരിലൊരാൾ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ജനങ്ങളിൽ ആരോടാണ് ഞാൻ ഏറ്റവും നന്നായി സഹവസിക്കേണ്ടത്?' നബി(സ) പറഞ്ഞു, 'നിന്റെ ഉമ്മയോട്'. അയാൾ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു, 'നിന്റെ ഉമ്മയോട്'. അയാൾ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു, 'നിന്റെ ഉമ്മയോട്'. അയാൾ ചോദിച്ചു: പിന്നെ ആരോടാണ്? . അപ്പോൾ നബി(സ) പറഞ്ഞു: 'പിന്നെ നിന്റെ ഉപ്പയോടാണ്' . (ബുഖാരി 5971, മുസ്ലിം 2548).

മാതാപിതാക്കളോട് നന്മ ചെയ്യുന്നതിന്റെ ശ്രേഷ്ഠത

മാതാപിതാക്കളോട് നന്മ ചെയ്യൽ മക്കളുടെ മേൽ നിർബന്ധ ബാധ്യതയാണ്. അവരോടുള്ള നന്മ ചെയ്യലിൽ മഹത്തായ പ്രതിഫലം ഉണ്ട്. മാത്രമല്ല അത് അനുഗ്രഹവും ഉപജീവനവും ലഭിക്കാനും ഇഹലോകത്തിൽ വലിയ നന്മകൾ നേടിയെടുക്കാനും അതിലെല്ലാമുപരി പരലോകത്ത് സ്വർഗാവകാശിയാകാനും കാരണമായിത്തീരുന്നു. നബി(സ) പറഞ്ഞു: " അവൻ മൂക്ക് കുത്തി വീഴട്ടെ (നശിച്ച് പോകട്ടെ), പിന്നെയും അവൻ മൂക്ക് കുത്തി വീഴട്ടെ (നശിച്ച് പോകട്ടെ), പിന്നെയും അവൻ മൂക്ക് കുത്തി വീഴട്ടെ(നശിച്ച് പോകട്ടെ)". സ്വഹാബിമാർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ ആര്?" അവിടുന്ന് പറഞ്ഞു: "മാതാപിതാക്കളിൽ ഒരാൾ അല്ലെങ്കിൽ രണ്ട് പേരും വാർധക്യത്തിൽ ഉണ്ടായിട്ട് (അവർ മുഖേനെ) സ്വർഗത്തിൽ പ്രവേശിക്കാത്തവൻ." (മുസ്‌ലിം 2551)

കർമങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ളതുമായ കർമങ്ങളിൽ ഒന്നാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്നത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു: "നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ". അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: "മാതാപിതാക്കൾക്ക് നന്മ ചെയ്യൽ". അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്." (ബുഖാരി: 527, മുസ്‌ലിം 85)

ഐച്ഛികമായ ധർമ സമര (ജിഹാദ്) ത്തേക്കാൾ ശ്രേഷ്ഠമായതാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യൽ. ഒരാൾ നബി(സ)യുടെ അടുക്കലേക്ക് വന്നിട്ട് പറഞ്ഞു: "ഞാൻ ജിഹാദ് ചെയ്യട്ടെ" അവിടുന്ന് ചോദിച്ചു: "നിനക്ക് മാതാപിതാക്കളുണ്ടോ?" അയാൾ പറഞ്ഞു: "അതെ, ഉണ്ട്" അവിടുന്ന് പറഞ്ഞു: "അപ്പോൾ അവരിലേക്ക് പോയി അവരിൽ ജിഹാദ് ചെയ്യൂ (അവർക്ക് നന്മ ചെയ്‌ത്‌ കൊണ്ട്" (ബുഖാരി 5972,മുസ്‌ലിം 2549)

മാതാപിതാക്കളെ ദ്രോഹിക്കൽ

മാതാപിതാക്കളെ ദ്രോഹിക്കൽ മഹാ പാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി(സ) പറഞ്ഞതായി കാണാം: "വൻ പാപങ്ങളിൽ പെട്ടതാണ്; അല്ലാഹുവിൽ പങ്ക് ചേർക്കൽ (ശിർക്ക്), മാതാപിതാക്കളെ ദ്രോഹിക്കൽ... (ബുഖാരി 6919, മുസ്‌ലിം87).

മാതാപിതാക്കളോടുള്ള മക്കളുടെ കടമകൾ

١
അവർ കൽപിക്കുന്ന സാധ്യമാകുന്ന നന്മകളെല്ലാം ചെയ്യുക. എന്നാൽ വല്ല തിന്മയുമാണ് അവർ ആവശ്യപ്പെട്ടതെങ്കിൽ അത് അനുസരിക്കേണ്ടതില്ല. കാരണം സ്രഷ്ടാവിനോട് അനുസരണക്കേട് കാണിച്ച് കൊണ്ട് സൃഷ്ടികളെ അനുസരിക്കാവതല്ല.
٢
അവർ മക്കളോട് ദ്രോഹം ചെയ്യുകയാണെങ്കിലും അവരോട് നല്ല നിലയിൽ സഹവസിക്കുക. ശിർക്ക് ചെയ്യാനും അതുവഴി നരകത്തിൽ നിത്യവാസിയാകാനും ആവശ്യപ്പെടുന്നതിനേക്കാൾ വലിയ ഉപദ്രവമൊന്നും ഇല്ലല്ലോ? പക്ഷെ എന്നിട്ടും അല്ലാഹു പറയുന്നു: "നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുക" (സൂ. ലുഖ്മാൻ: 15).
٣
അവരോട് നന്മ ചെയ്യുന്നതിന് പ്രാമുഖ്യം നൽകുക. ഈ നന്മ എന്നതിൽ അവരുമായുള്ള ഇടപെടലുകളിൽ നല്ല പെരുമാറ്റത്തോടെയും മര്യാദയോടെയും നിറഞ്ഞ സ്നേഹത്തോടെയും ചെയ്‌ത്‌ കൊടുക്കുന്ന എല്ലാതരം നന്മകളും സേവനങ്ങളും അനുസരണവും ഉൾകൊള്ളുന്നു. അല്ലാഹു പറഞ്ഞു: "തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു." (സൂ. ഇസ്റാഅ് : 23).
٤
വളരെ നിസാരമായ ദ്രോഹം പോലും അവരോട് ചെയ്യാതിരിക്കുക. 'ഛെ' എന്ന വാക്ക് പോലും അവരോട് പറയരുത്. പ്രത്യേകിച്ച് അവരുടെ വാർധക്യത്തിൽ. അല്ലാഹു പറയുന്നു: "അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക."(സൂ. ഇസ്റാഅ് : 23).
٥
അവർക്ക് മുന്നിൽ എളിമയുടെ ചിറക് വിരിച്ച് കൊടുക്കുക. അല്ലാഹു പറയുന്നു: "കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്‌ത്തി കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക." (സൂ. ഇസ്റാഅ് : 24).
٦
അവർ ചെയ്‌ത ഉപകാരങ്ങളെ ഓർത്ത് എപ്പോഴും നന്ദിയുള്ളവരായിരിക്കുക. അല്ലാഹു പറയുന്നു: "മനുഷ്യന്‌ തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ്‌ (നിന്റെ) മടക്കം.
٧
അവർക്ക് വേണ്ടി നല്ല നിലയിൽ ചിലവഹിക്കുക നബി(സ) പറഞ്ഞു: "നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനുള്ളതാണ്, തീർച്ചയായും നിങ്ങളുടെ മക്കളാണ് നിങ്ങളുടെ ഏറ്റവും നല്ല സമ്പാദ്യം. അതിനാൽ നിങ്ങളുടെ മക്കളുടെ സമ്പത്തിൽ നിന്നും നിങ്ങൾ ഭക്ഷിച്ച് കൊള്ളുക." (അബൂ ദാവൂദ് 3530).
٨
അവരുടെ ജീവിത കാലത്തും മരണ ശേഷവും അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. റസൂൽ(സ) പറഞ്ഞു: "ഒരു മരണപ്പെട്ട് കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്ത അവന്റെ കർമങ്ങളെല്ലാം മുറിഞ്ഞ് പോകും; നില നിൽക്കുന്ന (ജാരിയായ) ദാനധർമ്മം ഒഴികെ, ഉപകാരപ്പെടുന്ന അറിവുമൊഴികെ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന നല്ല മക്കളുമൊഴികെ (എല്ലാം നിലച്ച് പോകും)". (മുസ്‌ലിം 1631).
٩
അവരുടെ മരണ ശേഷം അവരുടെ സുഹൃത്തുക്കളെ ആദരിക്കുക. നബി(സ) പറഞ്ഞു: "നന്മകളിൽ ഏറ്റവും മികച്ച നന്മ ഒരു മകൻ തന്റെ പിതാവിന്റെ ഇഷ്ടക്കാരുമായി ബന്ധം ചേർക്കലാണ്" (മുസ്‌ലിം 2552).

മാതാപിതാക്കളുമായുള്ള ഇടപെടലുകളിൽ നിർബന്ധമായും പാലിക്കേണ്ട മര്യാദകൾ

١
അവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അവർ സംസാരിക്കുന്ന സമയത്ത് മൊബൈൽ ഫോണുകൾ പോലെ ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളിൽ മുഴുകാതിരിക്കുകയും ചെയ്യുക.
٢
അവർ ആവശ്യപ്പെടുന്നതിന് മുമ്പ് അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ മുൻകൈയെടുക്കുക, അവരെ ശല്യപ്പെടുത്തുന്നതെല്ലാം അവർക്ക് വന്നെത്തുന്നതിന് മുമ്പ് അവരിൽ നിന്നും അകറ്റുക.
٣
അവർ വിളിച്ചാൽ ഉടനടി മറുപടി നൽകുക, മറുപടി നൽകാൻ വൈകാതെ വിളിയിൽ തൃപ്‌തി പ്രകടിപ്പിക്കുക.
٤
മാതാപിതാക്കളിൽ ഒരാൾ തെറ്റിൽ വീഴുന്ന സാഹചര്യത്തിൽ മൃദുവും വിവേകപൂർണ്ണവുമായ ഉപദേശം നൽകുക.
٥
മാതാപിതാക്കളിൽ നിന്ന് അനീതിയും അക്രമവും ഉണ്ടായിട്ടുണ്ടെങ്കിൽ - ക്ഷമയോടെയും നന്മയോടെയും ബഹുമാനത്തോടെയും പ്രതികരിക്കുക.
٦
എതിർപ്പും ധിക്കാരവും കാണിക്കാതിരിക്കുക.
٧
അവരോടുള്ള പുഞ്ചിരി വർധിപ്പിക്കുക.
٨
അവരുമായി കൂടിയാലോചന നടത്തുകയും വ്യക്തി പരമായ കാര്യങ്ങളിൽ അവരെ പങ്കാളികളാക്കുകയും അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യുക.
٩
ദൈനംദിന ജീവിതകാര്യങ്ങളിൽ പോലും, അവർക്ക് താത്പര്യമുണ്ടെങ്കിൽ അവരോട് തുറന്നു സംസാരിക്കാനും വർത്തമാനം പറയാനും ശ്രദ്ധ ചെലുത്തുക.
١٠
യാത്ര പോലുള്ള കാരണങ്ങളാൽ അവരോട് വേർപിരിയേണ്ടി വരുന്ന സന്ദർഭങ്ങളിൽ അവരുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ മനസമാധാനം ഉറപ്പ് വരുത്തുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക