നിലവിലെ വിഭാഗം
പാഠം പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ
രോഗം വരുന്നതിന് മുമ്പ് പ്രതോരോധ കുത്തിവെപ്പുകൾ നടത്തുന്നത് അനുവദനീയമാണ്. അത് അല്ലാഹുവിൽ ഭരമേല്പിക്കുന്നതിന് വിരുദ്ധമല്ല. നബി(സ) പറയുന്നു: ആരെങ്കിലും എല്ലാ പ്രഭാതത്തിലും ഏഴ് വീതം അജ്‌വ കാരക്ക ഭക്ഷിച്ചാൽ ആ ദിവസം അവന് വിഷമോ സിഹ്‌റോ ബാധിക്കുകയില്ല" (ബുഖാരി 5445, മുസ്‌ലിം 2047). ഇത് രോഗം വരുന്നതിന് മുമ്പ് പ്രതിരോധം സ്വീകരിക്കുന്നതിനുള്ള ഒരു മാർഗമാണ്.
രോഗിയും ആരോഗ്യവാനും കൂടിക്കലരാതിരിക്കാൻ മതം പ്രത്യേകം പ്രേരണ നൽകുന്നുണ്ട്. നബി(സ) പറഞ്ഞു: "രോഗി ആരോഗ്യമുള്ളവനെ പരിചരിക്കരുത്" (ബുഖാരി 5771, മുസ്‌ലിം 2221)
അതിനാൽ, പകർച്ചവ്യാധി ഉള്ള രോഗിയുടെ അടുക്കൽ പ്രവേശിക്കുന്നത് ഒഴിവാക്കണം. എന്നാൽ അവന്റെ ബന്ധുക്കൾക്ക് അവനെ സന്ദർശിക്കുകയും അവന്റെ അവസ്ഥകൾ അന്വേഷിക്കുകയും അവന് വേണ്ടി പ്രാർത്ഥിക്കുകയും അവന്റെ ചികിത്സയിൽ കഴിയുന്നത്ര പണവും സ്വാധീനവും ഉപയോഗിച്ച് കൊണ്ട് അവനെ സഹായിക്കുകയും ചെയ്യാവുന്നതാണ്. എന്നാൽ അതോടൊപ്പം അവനിൽ നിന്ന് രോഗം പകരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുകയും വേണം.
പ്ളേഗ് (പകർച്ച വ്യാധി ) ബാധിച്ച നാട്ടിലേക്ക് പ്രവേശിക്കലോ അവിടെ നിന്ന് പുറത്ത് പോകലോ അനുവദനീയമല്ല. ഇതിന് തെളിവ് അബ്‌ദു റഹ്‌മാൻ ഇബ്‌നു ഔഫ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ആണ്, നബി(സ) പറഞ്ഞു: "ഒരു നാട്ടിൽ അത് (പ്ളേഗ്)ബാധിച്ചിട്ടുണ്ടെന്ന് നിങ്ങൾ കേട്ടാൽ (അറിഞ്ഞാൽ) അതിലേക്ക് നിങ്ങൾ പോകരുത്. നിങ്ങൾ ഉള്ള ഒരു നാട്ടിലാണ് അത് ബാധിച്ചത് എങ്കിൽ നിങ്ങൾ അവിടെ നിന്ന് ഓടിപ്പോവുകയുമരുത്" (ബുഖാരി 5729, മുസ്‌ലിം 2219). അതിനാൽ തന്നെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത് ഇത്തരം രോഗങ്ങൾ ബാധിച്ച രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്നും പുറത്ത് പോകുന്നതും അനുവദനീയമല്ലെന്നാണ്.
ജമാഅത്ത് നമസ്‌കാരം പുരുഷന്മാർക്ക് നിർബന്ധമാണ്. എന്നാൽ മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങൾ ഉള്ള സന്ദർഭങ്ങളിൽ ആ നിർബന്ധത ഒഴിവാകുമെന്നാണ് പണ്ഡിത ഭാഷ്യം. അതിന് തെളിവ് ആഇശ (റ) ഉദ്ധരിക്കുന്ന ഹദീസ് ആണ്. നബി(സ)ക്ക് രോഗം ബാധിച്ചപ്പോൾ അവിടുന്ന് സംഘടിത നമസ്‌കാരത്തിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് പറഞ്ഞു: "അബൂബക്കറിനോട് ജനങ്ങളെയും കൊണ്ട് നമസ്കരിക്കാൻ കൽപിക്കുക" (ബുഖാരി 664, മുസ്‌ലിം 418). ഒരു മുസ്‌ലിം രോഗം കാരണമോ വ്യക്തമായ പ്രയാസം കാരണമോ ഒഴിവ് കഴിവ് നൽകപ്പെട്ടവനാണെങ്കിൽ അവന് പള്ളിയിൽ വെച്ചുള്ള ജമാഅത്ത് നമസ്‌കാരം ഒഴിവാക്കി ഒറ്റക്ക് നമസ്‌കരിക്കാമെന്നതിന് ഈ ഹദീസ് തെളിവാണ്.
അനുവദനീയമായ കാരണങ്ങളാൽ ജമാഅത്ത് നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ നമസ്‌കരിക്കുന്നതിനും സുന്നത്ത് നമസ്‌കരിക്കുന്നതിനുമായി വീടുകളിൽ പ്രത്യേക നമസ്‌കാര സ്ഥലം സജ്ജീകരിക്കൽ ഒരു മുസ്‌ലിമിന് സുന്നത്താണ്. ഇമാം മുസ്‌ലിമിന്റെ റാവി (ഹദീസ് നിവേദകൻ ആയ) ഇത്ബാൻ ഇബ്‌നു മാലിക് (റ) നബി(സ) യോട് അദ്ദേഹം കാഴ്ച കുറവുള്ള വ്യക്തിയാണെന്നും അദ്ദേഹം താമസിക്കുന്ന താഴ്‌വരയിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സമൂഹത്തിനുമിടയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അവരോടൊപ്പം പള്ളിയിൽ പോകാൻ അദ്ദേഹത്തിന് സാധിക്കില്ല എന്നും അറിയിക്കുകയും അദ്ദേഹത്തിന് നബി(സ) നമസ്കരിച്ച സ്ഥലം തന്റെ നമസ്‌കാര സ്ഥലമായി സ്വീകരിക്കുന്നതിന് വേണ്ടി അവിടുന്ന് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് നമസ്‌കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ നബി(സ) അവിടേക്ക് വരികയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്‌തു.
അത്പോലെ തന്നെ മൈമുന(റ) ക്ക് അവരുടെ വീട്ടിൽ പള്ളി (നമസ്‌കാര സ്ഥലം) ഉണ്ടായിരുന്നു. അമ്മാർ ഇബ്‌നു യാസറിനും അദ്ദേഹത്തിന്റെ വീട്ടിൽ പള്ളി (നമസ്‌കാര സ്ഥലം) ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇത്തരം ദുർഘട സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്താൻ നമ്മുടെ വീടുകളിലും ഒരു പള്ളി (നമസ്‌കാര സ്ഥലം) ഉണ്ടായിരിക്കൽ ആവശ്യമാണ്.
പള്ളികളിൽ വെച്ച് ജമാഅത്ത് നമസ്‌കരിക്കാതിരിക്കാൻ ഒഴിവുകഴിവുകൾ ഉണ്ടെങ്കിൽ വീട്ടിൽ വെച്ച് ജമാഅത്ത് ആയി നമസ്‌കരിക്കാവുന്നതാണ്. അത്തരം ജമാഅത്തുകൾക്ക് ജമാഅത്ത് നമസ്‌കാരങ്ങളുടെ പ്രതിഫലം തന്നെ നല്കപ്പെടുന്നതാണ്. ഇമാമിന്റെ കൂടെയുള്ള നമസ്‌കാരം നഷ്ടപ്പെട്ട സന്ദർഭങ്ങളിൽ ഇബ്നു മസ്ഊദ് (റ) വിനെ പോലെയുള്ള സ്വഹാബിമാർ വീട്ടിൽ വെച്ച് ജമാഅത്ത് സംഘടിപ്പിച്ചതായി സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
വീട്ടിൽ വെച്ച് ജമാഅത്ത് ആയി നമസ്‌കരിക്കുകയാണെങ്കിൽ വീട്ടുകാരൻ ആണ് ഇമാം ആയി നിൽക്കേണ്ടത്. അവൻ ഇനി ഇമാം നില്ക്കാൻ തയ്യാറല്ലെങ്കിൽ ആളുകളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി ഖുർആൻ പാരായണം ചെയ്യുന്നവർ ഇമാം നിൽക്കണം. അതിൽ അവർ തുല്യരാണെങ്കിൽ അവരിൽ നമസ്‌കാരത്തിന്റെ വിധിവിലക്കുകൾ ഏറ്റവും കൂടുതൽ അറിയുന്നവർ ഇമാം നിൽക്കണം. അതിലും അവർ തുല്യരാണെങ്കിൽ അവരിൽ ഏറ്റവും പ്രായമുള്ളവർ ഇമാം നിൽക്കണം.
വീട്ടിൽ വെച്ച് നമസ്‌കരിക്കുന്ന സമയത്ത് ഒരു പുരുഷൻ മാത്രമാണ് മഅ്മൂമായി ഉള്ളതെങ്കിൽ ഇമാമിന്റെ വലത് ഭാഗത്തായി അവൻ നിൽക്കണം. എന്നാൽ ഒന്നിലധികം പുരുഷന്മാർ ഉണ്ടെങ്കിൽ അവർ ഇമാമിന്റെ പിന്നിൽ നിൽക്കലാണ് സുന്നത്ത്. ഒരു സ്ത്രീ മാത്രമാണ് മഅ്മൂമായി ഉള്ളതെങ്കിൽ അവൾ ഇമാമിന്റെ പിന്നിലായാണ് നിൽക്കേണ്ടത്. സ്‌ത്രീകളും പുരുഷന്മാരും ഉണ്ടെങ്കിൽ ഇമാമിന്റെ പിന്നിൽ പുരുഷന്മാരും അവരുടെ പിന്നിൽ സ്‌ത്രീകളുമായാണ് നിൽക്കേണ്ടത്.
ഈ വിഷമ സന്ധികൾ കുടുംബത്തെ നമസ്‌കാരത്തിന്റെ രൂപവും നിബന്ധനകളും ശുദ്ധീകരണത്തിന്റെ വിധികളും അതിലെ അനിവാര്യതകളും അവരെ അവരുടെ കൂടെനിന്ന് ഉപദേശിച്ച് പഠിപ്പിക്കാനുള്ള മികച്ച അവസരമാണ്.
സ്ത്രീകൾക്ക് വീടുകളിൽ ജമാഅത്ത് ആയി നമസ്കരിക്കൽ സുന്നത്താണ്. ഉമ്മു വറഖ(റ), ആഇശ (റ) ഉമ്മു സലമ(റ) എന്നിവരിൽ നിന്നെല്ലാം ഇത് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അവരുടെ ജമാഅത്തിനും അല്ലാഹുവിങ്കൽ നിന്നുള്ള മഹത്വവും പ്രതിഫലവും ലഭിക്കുന്നതാണ്. അവരുടെ ഇമാം സ്വഫ്ഫിന്റെ മധ്യഭാഗത്തായാണ് നിൽക്കേണ്ടത്.
പകർച്ചവ്യാധി ബാധിച്ചവർ ജനങ്ങൾ ഒരുമിച്ച് കൂടുന്നിടങ്ങളിൽ പങ്കെടുക്കൽ ജനങ്ങൾക്ക് ഉപദ്രവകരമാകുന്നതിനാൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്." (സൂ. അഹ്സാബ് 58).
സ്ഥിരപ്പെട്ട മതനിയമങ്ങളിൽ പെട്ടതാണ് "നിങ്ങൾ സ്വന്തത്തിന് ഉപദ്രവമുണ്ടാക്കരുത്, മറ്റുള്ളവരെ ഉപദ്രവിക്കുകയുമരുത്" എന്നത്. അതിനാൽ ഈ രോഗം ബാധിച്ച ഒരാൾ ആരോഗ്യമുള്ള മറ്റു ആളുകളുമായി ഇടപഴകുന്നത് അനുവദനീയമല്ല. നബി(സ) പറഞ്ഞു: "ഒരു രോഗി ആരോഗ്യവാനെ പരിചരിക്കരുത്" (ബുഖാരി 5771, മുസ്‌ലിം 2221).
നമസ്‌കാരത്തിൽ മുഖം മറക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്, നബി(സ) അത് വിലക്കിയിട്ടുമുണ്ട്. എന്നാൽ അവശ്യ സന്ദർഭങ്ങളിലോ രോഗ പകർച്ച ഭയപ്പെടുന്ന സാഹചര്യത്തിലോ മാസ്‌കുകൾ പോലെയുള്ളവ ധരിക്കാവുന്നതാണ്.
ജമാഅത്ത് നമസ്‌കാരങ്ങൾ തടസപ്പെട്ടാലും വെള്ളിയാഴ്ച ദിവസവുമായി ബന്ധപ്പെട്ട വിധി വിലക്കുകൾ അവശേഷിക്കുന്നു. സുബ്ഹി നമസ്‌കാരത്തിൽ സൂ. സജദയും സൂ.ഇൻസാനും പാരായണം ചെയ്യുക, അസ്ർന് ശേഷമുള്ള പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന അവസാന സമയത്ത് പ്രാർത്ഥിക്കുക, ആ ദിവസം നബി(സ) യുടെ മേൽ സ്വലാത്ത് വർധിപ്പിക്കുക, സൂറത്തുൽ കഹ്ഫ് ഓതുക തുടങ്ങിയവയാണത്. ഈ കാര്യങ്ങൾ മതപരമായി സ്ഥിരപ്പെട്ടതാണ്, നമസ്‌കരിക്കാനുള്ള സാഹചര്യം മാത്രമാണ് ഒഴിവായത്.
ഹസ്തദാനം ചെയ്യൽ സുന്നത്താണ്. നബി(സ) പറഞ്ഞു: " രണ്ട് മുസ്‌ലിംകൾ കണ്ട് മുട്ടിയിട്ട് അവർ ഹസ്തദാനം ചെയ്യുകയാണെങ്കിൽ അവർ അതിൽ നിന്ന് പിരിയുന്നതിനു മുമ്പായി അവരുടെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയില്ല" (അബൂ ദാവൂദ് 5212). എന്നാൽ ഹസ്തദാനത്തിലൂടെ രോഗപകർച്ച ഭയപ്പെടുകയാണെങ്കിൽ ഹസ്‌തദാനം ഇല്ലാതെ സലാം പറഞ്ഞാൽ മതിയാകുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
اختر مستوى الشرح المناسب لك
يحتوي الدرس الآن على طبقات اختيارية تساعدك على المراجعة السريعة أو التعمق دون مغادرة الدرس.
- الملخص: نظرة سريعة في نحو دقيقة.
- الأساسي: محتوى الدرس الأصلي وهو المسار المعتمد للتقدم.
- المتعمق: تفاصيل إضافية اختيارية عند توفرها.
تقدمك وإكمال الدرس يعتمدان دائما على صفحات المستوى الأساسي.